ഒന്നാം തിയ്യതി മകളുടെ വിവാഹം: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരരുത്; വൈറലായി വിവാഹ ക്ഷണക്കത്ത്

ഹരിയാന: മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം തുറന്ന് കാട്ടി കര്‍ഷക നേതാവ്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം പറയുന്നത്. ഈ വിവാഹക്ഷണക്കത്ത് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് വിവാഹക്ഷണക്കത്തില്‍ വ്യക്തമാക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയം പറച്ചില്‍.

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് ക്ഷണക്കത്തില്‍ അച്ചടിച്ചത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്നതാണ്. കടബാധ്യത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ധങ്കാര്‍ പറഞ്ഞു.

Exit mobile version