രാജ്യത്താദ്യമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ : കുടുംബ ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്താദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ മറികടന്നു. 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ അനുപാതം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍.

14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയുടെ കണക്കുകളാണ് പുറത്തുവിട്ടത്.രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ 2.2 ആയിരുന്നു രാജ്യത്തെ പ്രത്യുല്‍പാദന നിരക്ക്. ഏറ്റവും കുറവ് പ്രത്യുല്‍പാദന നിരക്ക് ചണ്ഡീഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, യുപി എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. ബീഹാറിലാണ് ഏറ്റവും കൂടുതല്‍, 3 ശതമാനം.

പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗം സ്വീകരിക്കുന്നത് വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സര്‍വ്വേ നടത്തിയ സംസ്ഥാനങ്ങളിലെ 67 ശതമാനം ആളുകള്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായാണ് നിരീക്ഷണം. നേരത്തേ ഇത് 54 ശതമാനമായിരുന്നു.

Exit mobile version