അറബിക്കടല്‍ തീരത്ത് പണിയുന്ന ശിവജി പ്രതിമയ്ക്ക് ചെലവ് 3643 കോടി; 2023ല്‍ പണി പൂര്‍ത്തിയാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

പ്രതിമാ നിര്‍മ്മാണത്തിന് മാത്രം 2581 കോടിരൂപയാണ് ചെലവു വരിക.

മുംബൈ: അറബിക്കടലിന്റെ തീരത്ത്, മുംബൈയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടിരൂപ ചെലവാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്ഥലത്തിന്റെ സര്‍വേയ്ക്കും, സുരക്ഷാക്രമീകരണങ്ങള്‍ക്കും ഉള്‍പ്പടെയുള്ള ചെലും ചേര്‍ത്താണ് തുക കണക്കാക്കിയിരിക്കുന്നത്. 2022-23 ഓടെ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിമാ നിര്‍മ്മാണത്തിന് മാത്രം 2581 കോടിരൂപയാണ് ചെലവു വരിക. 236 കോടി സുരക്ഷാക്രമീകരണങ്ങള്‍ക്കു വേണ്ടിയും 45 കോടി വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനും ചിലവഴിക്കും. കടല്‍ഭിത്തി നിര്‍മ്മാണം 2019-20ല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിമാ നിര്‍മ്മാണത്തിന് നവംബര്‍ ഒന്നിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി 3700.84 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തെത്തിയ സര്‍ക്കാര്‍ ഉത്തരവു പറയുന്നത് പ്രതിമാനിര്‍മ്മാണത്തിന് 3643. 78 കോടിയേ ആവശ്യമായി വരികയുള്ളുവെന്നാണ്. നേരത്തെ കണക്കാക്കിയതില്‍നിന്ന് 56.06 കോടി രൂപ കുറവാണിത്.

Exit mobile version