കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇനി നോവലിസ്റ്റ്: ആദ്യ നോവല്‍ ‘ലാല്‍ സലാം’ ഉടന്‍ വിപണിയിലേക്ക്

ന്യൂഡല്‍ഹി: സാഹിത്യ ലോകത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ലാല്‍ സലാം’ എന്ന പേരിലുള്ള നോവല്‍ ഉടന്‍ പുറത്തിറങ്ങും.

2010 ഏപ്രിലില്‍ ദന്തെവാഡയില്‍ വെച്ച് 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവലൊരുങ്ങുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കുള്ള സമര്‍പ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറയുന്നു. നവംബര്‍ 29 ന് പുസ്തകം വിപണിയിലെത്തും.

‘ഈ കഥ ഏതാനും വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ഇത് പേപ്പറിലേക്കെഴുതാനുള്ള പ്രേരണയെ തടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആഖ്യാനത്തില്‍ കൊണ്ട് വരാന്‍ ശ്രമിച്ച ഉള്‍ക്കാഴ്ചകള്‍ വായനക്കാര്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു,’ സ്മൃതി ഇറാനി പറഞ്ഞു.

പ്രസാധകരായ വെസ്റ്റ്‌ലാന്റ് ആണ് പുസ്തകം പുറത്തിറക്കുന്നത്. വിക്രം പ്രതാപ് സിംഗ് എന്ന ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. ചടുലമായ ത്രില്ലറിന്റെ എല്ലാ ചേരുവകളും സംയോജിക്കുന്ന നോവലാണിതെന്നും അവിസ്മരണീയ കഥാപാത്രങ്ങള്‍, പേസ്, ആക്ഷന്‍, സസ്‌പെന്‍സ് തുടങ്ങി എല്ലാമുള്ള, തുടക്കം മുതല്‍ അവസാനം വരെ വായനക്കാരെ പിടിച്ചിരുത്തുന്ന നോവലായിരിക്കും ലാല്‍ സലാം എന്നും വെസ്റ്റ്‌ലാന്റ് പ്രസാധകയായ കാര്‍ത്തിക വികെ പറഞ്ഞു.

Exit mobile version