കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 65.2 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണ്. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുള്ള സാങ്കേതികതയാണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വാക്‌സീന്‍ കുത്തിവെച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ശരീരത്തില്‍ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്നും ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു. 19-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സീന്‍ പരീക്ഷണത്തില്‍ വാക്‌സീന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തിലുണ്ട്.

ഇന്ത്യയില്‍ ഇതുവരെ പത്ത് കോടി കോവാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞയാഴ്ചയാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്. വാക്‌സീന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ പഠനം സഹായകമാവുമെന്നാണ് പ്രതീക്ഷ.

Exit mobile version