നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടു; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊൽക്കത്ത: അതീവരഹസ്യമായി സൂക്ഷിച്ചിട്ടും ഒരേ സമയം നാല് പേരെ പ്രണയിക്കുന്നത് പുറത്തായതോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിന്റെ നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെയാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ യുവാവ് വിഷം കഴിച്ചത്. ബംഗാളിലെ കൂച്ച്ബിഹാർ ജോർപത്കി സ്വദേശി സുഭമോയ് കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ നിലവിൽ കൂച്ച്ബിഹാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സുഭമോയ് കുമാറിന്റെ വീട്ടിലേക്ക് കാമുകിമാർ കൂട്ടത്തോടെ കയറി വന്നത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ സുഭമോയ് ഒരേസമയം നാല് കാമുകിമാരുമായും ബന്ധം പുലർത്തിയിരുന്നു. ഓരോ കാമുകിമാരുടെ പക്കൽ നിന്നും മറ്റ് കാമുകിമാരെ കുറിച്ചുള്ള വിവരം ഒളിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ കാമുകിമാർക്ക് ചില സൂചനകൾ ലഭിക്കുകയും ഇവർ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ നാല് പേരും പരസ്പരം കണ്ടുമുട്ടികയുമായിരുന്നു.

തുടർന്ന് നാല് കാമുകിമാരും ഒരുമിച്ച് സുഭമോയിയുടെ വീട്ടിലേക്ക് ഒരേസമയം എത്തുകയായിരുന്നു. തുടർന്ന് ഇവർ യുവാവുമായി വഴക്കിട്ടു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെ യുവാവ് സ്വന്തം മുറിയിൽ കയറി വിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അയൽക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ. യുവാവിന്റെ കുടുംബാംഗങ്ങൾ ഈ വാർത്ത നിഷേധിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ യുവാവിന്റെ കുടുംബാംഗങ്ങളാരും തയ്യാറായില്ല. യുവാവിനെതിരേ കാമുകിമാരാരും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെസഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version