ചെന്നൈ : 2015ലെ പ്രളയത്തിന് ശേഷവും നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതിന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. വെള്ളപ്പൊക്കം തടയാന്‍ മതിയായ നടപടികളെടുക്കാന്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആറ് കൊല്ലം എന്തെടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷനോട് ചോദിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ സ്വമേധയാ നടപടികളെടുക്കുമെന്നാണ് കോടതിയുടെ അറിയിപ്പ്. ആണ്ടിന്റെ പകുതിയോളം ജനം വെള്ളത്തിനായി കരയുകയും മറ്റൊരു പകുതി വെള്ളത്തില്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയാണിവിടെയെന്നും കോടതി പറഞ്ഞു.
ഇതുവരെ അഞ്ച് പേരാണ് തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളിലായി മഴക്കെടുതി മൂലം മരിച്ചത്. മുന്നൂറോളം വീടുകള്‍ക്ക് തകര്‍ച്ചയും സംഭവിച്ചിട്ടുണ്ട്.മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.