അയോധ്യയിലേക്കും അജ്മീറിലേക്കും വേളാങ്കണ്ണിയിലേക്കും സൗജന്യ തീർത്ഥാടനം നടപ്പാക്കും; വിജയിപ്പിച്ചാൽ മാത്രം മതി, ഗോവയിൽ കാർഡിറക്കി കെജരിവാൾ

പനാജി: എല്ലാ മതസ്ഥർക്കും സൗജന്യ തീർത്ഥാടന യാത്ര വാഗ്ദാനവുമായി അരവിന്ദ് കെജരിവാൾ ഗോവയിൽ. അധികാരത്തിലെത്തിയാൻ ഹിന്ദുക്കൾക്ക് അയോധ്യയിലേക്കും ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണിയിലേക്കും മുസ്‌ലിംകൾക്ക് അജ്മീറിലേക്കും സൗജന്യ തീർത്ഥാടനം ഉറപ്പാക്കുമെന്ന്് ഡൽഹി മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ പുതിയ വാഗ്ദാനങ്ങൾ നൽകുകയല്ലെന്നാണ് കെജരിവാലിന്റെ വാദം. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക തീർത്ഥാടന പരിപാടി പുരോഗമിക്കുകയാണ്. മൂന്നുവർഷം മുമ്പ് തുടങ്ങിയ ഈ പദ്ധതി കോവിഡിനെതുടർന്നാണ് നിന്നുപോയത്. ആദ്യ വർഷം തന്നെ 35,000 തീർഥാടകരെ സൗജന്യമായി എത്തിച്ചു. എസി ട്രെയിൻ യാത്രയും ഹോട്ടൽ താമസവും അടക്കമാണ് തീർത്ഥാടന പാക്കേജെന്നും കെജരിവാൾ വിശദീകരിച്ചു.

ഗോവയിൽ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും മുടക്കമില്ലാത്ത വൈദ്യുതിയും ഉറപ്പുനൽകുന്നു. ആംആദ്മി പാർട്ടി തൊഴിലുറപ്പ് പദ്ധതിയിൽ ഇതിനോടകം 1.2 ലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്‌തെന്നും ഗോവയിലെ 25 ശതമാനം മുതൽ 30 ശതമാനം വരെ കുടുംബങ്ങൾ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതിയെന്നും കെജ്‌രിവാൾ പറഞ്ഞു. 2022ലാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വലിയ പ്രതീക്ഷയോടെയാണ് ആംആദ്മി പാർട്ടി ഇടപെടുന്നത്.

Exit mobile version