മോഡിയുടെ റാലിക്ക് മുമ്പ് സ്‌ഫോടന പരമ്പര; നാല് പ്രതികൾക്ക് വധശിക്ഷ

പട്‌ന: ബിഹാറിലെ പാട്‌ന ഗാന്ധി മൈതാനിയിൽ നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പുണ്ടായ സ്‌ഫോടനക്കേസിൽ നാലു പ്രതികൾക്കു വധശിക്ഷ. 2013-ലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ ജീവപര്യന്തം തടവിനും രണ്ടുപേരെ പത്തുവർഷം കഠിനതടവിനും ഒരാളെ ഏഴുവർഷത്തെ തടവിനും ശിക്ഷിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴു സ്‌ഫോടനങ്ങളാണ് അന്നു നടന്നത്.

ഹൈദർ അലി, നൊമാൻ അൻസാരി, മുഹമ്മദ് മുജീബുള്ള അൻസാരി, ഇംതിയാസ് ആലം എന്നിവർക്കാണ് വധശിക്ഷ. വിചാരണവേളയിലെ കുറ്റസമ്മതം പരിഗണിച്ച് ഉമർ സിദ്ദിഖി, അസ്ഹറുദ്ദീൻ ഖുറേഷി എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. അഹമ്മദ് ഹുസൈൻ, മൊഹമ്മദ് ഫിറോസ് അസ്ലം എന്നിവർ 10 വർഷവും ഇഫ്തിഖർ ആലം ഏഴുവർഷവും ശിക്ഷ അനുഭവിക്കണം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനാണ് നരേന്ദ്രമോഡി പട്‌നയിലെത്തിയത്.

പാട്‌ന എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി. ഒക്ടോബർ 27-ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ നരേന്ദ്രമോഡി പങ്കെടുത്ത ‘ഹുങ്കാർ’ റാലി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് സ്‌ഫോടനപരമ്പര നടന്നത്. ആറുപേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഈ കേസിലെ പത്തു പ്രതികളിൽ ഒമ്പതുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം 27-ന് കോടതി കണ്ടെത്തിയിരുന്നു.

11 പേർക്കെതിരേയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ കേസിന്റെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നടക്കുകയാണ്.

Exit mobile version