“സാധാരണക്കാരന്റെ വരുമാനം വര്‍ധിച്ചില്ലേ ? അപ്പോള്‍ വിലക്കയറ്റവുമാകാം” : മധ്യപ്രദേശ് മന്ത്രി

ന്യൂഡല്‍ഹി : പെട്രോള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ആളുകളുടെ വരുമാനം വര്‍ധിക്കുന്നുണ്ടെങ്കില്‍ വിലക്കയറ്റവുമാകാമെന്നാണ് മധ്യപ്രദേശിലെ തൊഴില്‍ മന്ത്രി മഹേന്ദ്രസിങ് സിസോദിയയുടെ വാദം. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ ന്യായീകരണം.

“കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാധാരണക്കാരന്റെ വരുമാനം വര്‍ധിച്ചിട്ടില്ലേ ? അത് ശരിയാണെങ്കില്‍ നിങ്ങള്‍ വിലക്കയറ്റം അംഗീകരിക്കണം. സര്‍ക്കാരിന് എല്ലാം സൗജന്യമായി കൊടുക്കാനാവില്ല. സര്‍ക്കാര്‍ വരുമാനം കണ്ടെത്തുന്നത് ഇതുവഴിയാണ്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും.” അദ്ദേഹം പറഞ്ഞു.

“പത്ത് വര്‍ഷം മുമ്പ് നിങ്ങള്‍ 6000 രൂപ സമ്പാദിച്ചു. ഇന്ന് നിങ്ങള്‍ 50,000 രൂപ സമ്പാദിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്ക് അന്നത്തെ നിരക്കില്‍ പെട്രോളും ഡീസലും വേണം. ഇത് സാധ്യമല്ല. സമൂഹത്തിലെ ഏത് വിഭാഗത്തിനാണ് വരുമാനം വര്‍ധിക്കാത്തത്. 5000 രൂപ കിട്ടിയിരുന്ന ജീവനക്കാര്‍ക്ക് ഇന്ന് 25-30,000 രൂപ കിട്ടുന്നില്ലേ? കച്ചവടക്കാര്‍ക്ക് അവരുടെ സാധനങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ലേ? വിലക്കയറ്റം പ്രധാനമന്ത്രി മോഡിയുടെ ഭരണകാലത്ത് മാത്രമാണോ? കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിട്ടില്ലേ, ഇതെല്ലാം ഇങ്ങനെ നടന്നു പോകും. നാം അംഗീകരിച്ചേ മതിയാകൂ.” സിസോദിയ കൂട്ടിച്ചേര്‍ത്തു.

Exit mobile version