മോഡിയുടെ സമര്‍ത്ഥമായ നേതൃത്വവും ജനങ്ങളുടെ അനുഗ്രഹവും: മധ്യപ്രദേശിലെ ബിജെപി കുതിപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. വിജയം ഉറപ്പിച്ച ശേഷം ശിവരാജ് സിംഗ് ചൗഹാന്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. പാര്‍ട്ടി പൂര്‍ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമര്‍ത്ഥമായ നേതൃത്വത്താലും ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ശിവരാജ് സിംഗ് ചൗഹാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.


അതിനിടെ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ശിവരാജ് സിംഗ് ചൗഹാന്റെ വസതിയിലെത്തി. ജനങ്ങളുടെ വിശ്വാസം ബിജെപിക്കൊപ്പമാണെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പൂര്‍ണ്ണ ഫലം വരുന്നത് വരെ തങ്ങള്‍ കാത്തിരിക്കുമെന്നും ശേഷം പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസമാണ് ഇത്തരമൊരു ജനവിധിയുടെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ ബിജെപി 137 ഇടങ്ങളിലും കോണ്‍ഗ്രസ് 91 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ അവയെല്ലാം നിഷ്ഫലമാക്കി മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ ട്രെന്‍ഡ് നല്‍കുന്ന സൂചന.

Exit mobile version