സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

ഒഡിഷ:സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് 55കാരന് വിറ്റു. സംഭവത്തില്‍ 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ രാജസ്ഥാന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.

26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ പണം നല്‍കി 55കാരന്‍ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ തടയുകയായിരുന്നു. ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം.

‘ആഗസ്റ്റില്‍ ഇരുവരും രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങള്‍ക്കകം 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വില്‍ക്കുകയായിരുന്നു.ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയും ഭക്ഷണം കഴിച്ചും തീര്‍ക്കുകയായിരുന്നു. പിന്നീട് 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി.

ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി. എന്നാൽ, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ ഭർത്താവിന്റെ കള്ളം പൊളിഞ്ഞു. തുടർന്ന്് പൊലീസ് രാജസ്ഥാനിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version