തെപ്പക്കാട്: നാല് പേരെ കൊലപ്പെടുത്തിയ അപകടകാരിയായ കടുവയെ നീലഗിരിയിൽ കാണാതായി. ഇന്നലെ മയക്കുവെടി വച്ച നരഭോജി കടുവയെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിയോടെ രണ്ടു തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടിലിറങ്ങി നാലുപേരെ കൊന്ന T 23 എന്ന കടുവയെയാണ് ഇന്നലെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിച്ചത്. എന്നാൽ വെടികൊണ്ട കടുവ കാട്ടിലേക്ക് കയറി പോവുകയായിരുന്നു. തുടർന്ന് തെപ്പക്കാട് ഭാഗത്ത് കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി.
വെടിയേറ്റാൽ സാധാരണഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. എന്നാൽ, ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടുംകാടുമായതിനാൽ തെരച്ചിൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.