ഉപരാഷ്ട്രപതി അരുണാചല്‍ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് ചൈന : രാജ്യത്തിനകത്തെ കാര്യങ്ങള്‍ തിരക്കേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചത് ശരിയായില്ല എന്ന ചൈനയുടെ പരമാര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ചൈനയുടെ പരാമര്‍ശം എങ്ങനെ പ്രസക്തമാകുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഒക്ടോബര്‍ 9നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി അരുണാചലിലെത്തിയത്. ഇതിനെത്തുടര്‍ന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാന്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയുള്ള ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ശരിയായില്ല എന്നായിരുന്നു സാഹോയുടെ പരാമര്‍ശം.ഇതിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ത്യ ​അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുടെ ഭാഗത്ത് നിന്ന് എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും അറിയിച്ചു.

“ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍ പ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയില്‍ പെടുത്താന്‍ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചല്‍പ്രദേശിലേക്ക് ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.” ബാഗ്ചി പറഞ്ഞു.

Exit mobile version