സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീതി പടർത്തി; യുവാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് വെടിവെച്ചു കൊന്നു. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് വെടിവെച്ചുകൊന്നത്. തമിഴ്‌നാടിലെ ശ്രീപെരുംപുത്തൂർ ടോൾ പ്ലാസയ്ക്കരികിൽ ഞായറാഴ്ചയാണ് സംഭവം.

55 വയസ്സുകാരിയായ സ്ത്രീ ടോൾ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് മുർതാസയും കൂട്ടാളിയായ അക്തറും ചേർന്ന് കവർച്ചയ്ക്ക് ശ്രമിച്ചത്. കഴുത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ സഹായത്തിനെത്തിയതോടെ മുർതാസ കൈയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് പിന്തുടരുകയായിരുന്നു. മോഷ്ടാക്കൾ അടുത്തുള്ള കാട്ടിൽ ഒളിച്ചത് പോലീസിന് തലവേദനയായി. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കാട് വളഞ്ഞ് തെരച്ചിൽ ആരംഭിച്ചത്. ഡ്രോൺ ഉപയോഗിച്ച് ഇവർ നിൽക്കുന്ന സ്ഥലം കണ്ടെത്തുകയും പോലീസും പ്രതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഒടുവിൽ മുർതാസ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പ്രതികൾ രണ്ടുപേരും ജാർഖണ്ഡ് സ്വദേശികളാണെന്നാണ് പോലീസ് നൽകുന്ന വിവരം.

Exit mobile version