ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ല; വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍

മുംബൈ: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്റെയും മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതികളെ വ്യാഴാഴ്ച വരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍സിബി. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന് 5 ഗ്രാം ചരസും കണ്ടെടുത്തു. മറ്റ് അഞ്ചു പ്രതികളില്‍ നിന്നായി കൊക്കെയ്‌നും എംഡിഎംഎയും പിടിച്ചെടുത്തു. മറ്റ് പ്രതികളുമായി ആര്യനും അര്‍ബാസിനും ബന്ധമില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകനും വാദിച്ചു.

ഒരാഴ്ച കൂടി ആര്യന്‍ ഖാനെയും കൂട്ടു പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍സിബി ആവശ്യം. ലഹരി പാര്‍ട്ടി നടന്ന കപ്പലില്‍ ഇന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം ഏഴ് പേരെകൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.

Exit mobile version