‘ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോകാനാകില്ല’; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി

മുംബൈ: വിവാഹ വാഗ്ദാനത്തിൽ നിന്നും ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയ വ്യക്തിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിൻവലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷിൻഡെയാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നായിരുന്നു യുവതിയുടെ പരാതി. പിന്നാലെ അവിനാശ് മിശ്രയെന്ന 32 വയസുകാരനാണ് തനിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാൽ ജാതകം ചേരാത്തതുകൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും ഇത് ബലാത്സംഗ കേസോ വഞ്ചനാ കേസോ അല്ലെന്നും വാഗ്ദാന ലംഘനം മാത്രമാണെന്നുമായിരുന്നു യുവാവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു.

2012 മുതൽ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു പരാതിക്കാരിയും അവിനാശ് മിശ്രയും. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.തന്റെ ഗർഭം അലസിപ്പിക്കാൻ യുവാവ് നിർബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നുണ്ട്.

Exit mobile version