മതേതരത്വ വിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതും; സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാറും. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര തത്ത്വങ്ങള്‍ക്കു വിരുദ്ധവും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളുമെല്ലാം കണക്കിലെടുത്തുവേണം ഒരു രാജ്യത്തിന്റെ ഭരണം നടക്കേണ്ടതെന്നത് ജനാധിപത്യതത്ത്വമാണ്.

എന്നാല്‍, അഭയാര്‍ത്ഥികളെ അവരുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് ഊഷ്മളമായി സ്വീകരിക്കുന്ന തരത്തിലല്ല പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നതെന്നത് വളരെ വ്യക്തമാണ്. പകരം, അവര്‍ക്കിടയില്‍ മതത്തിന്റെയും ജന്മനാടിന്റെയും അടിസ്ഥാനത്തില്‍ വിവേചനം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്-സ്റ്റാലിന്‍ വ്യക്തമാക്കി.

സ്റ്റാലിന്‍ സര്‍ക്കാരിന്റെ സിഎഎ വിരുദ്ധ പ്രമേയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികളായ എഐഎഡിഎംകെ, ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രമേയത്തിനുമേല്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version