ജോധ്പുർ: പിതാവ് തന്നെ ബലാത്സംഗം ചെയ്‌തെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്തു. പെൺകുട്ടി ബന്ധുവായ സ്ത്രീയോട് ഇക്കാര്യം വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ആണ് പുറത്തെത്തിയത്. 32 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് രാജസ്ഥാനിലെ ജലോറിലെ സാഞ്ചോർ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ സംഭവത്തിൽ മനംനൊന്ത് സഹോദരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ അടക്കം പിതാവ് തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഓഡിയോ ക്ലിപ്പിൽ പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി പറയുന്നു.
ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പിന്നാലെ പെൺകുട്ടിയുടെ സഹോദരനും ഈ ഓഡിയോ കേൾക്കുകയും ചെയ്തതോടെ സഹോദരിയുടെ ദയനീയാവസ്ഥ കേട്ട് അസ്വസ്ഥനായ ആൺകുട്ടി കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങൾ കേസ് അന്വേഷണം ആരംഭിച്ചതാും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു’- എന്ന് സഞ്ചോർ എസ്എച്ച്ഒ പ്രവീൺ കുമാർ പറഞ്ഞു.
അതേസമയം, ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെൺകുട്ടിയെ ഉപദേശിക്കുന്നതും ഓഡിയോയിലുണ്ട്. ഇതിന്, വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെൺകുട്ടി മറുപടി നൽകുന്നു.
കൂടാതെ പിതാവിനെതിരേ ശബ്ദമുയർത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെൺകുട്ടി കൂട്ടിച്ചേർത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാൻ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിച്ചതായും പെൺകുട്ടി ഓഡിയോയിൽ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)