പൊട്ടിച്ചെടുത്ത മാല മോഷ്ടാവ് വിഴുങ്ങി: പഴങ്ങളും എനിമയും നല്‍കി മാല പുറത്തെടുത്ത് പോലീസ്

ബംഗളൂരു: മോഷ്ടാവ് വിഴുങ്ങിയ മാല കണ്ടെടുക്കാന്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമം ഫലം കണ്ടു. മോഷ്ടാവ് വിഴുങ്ങിയ മാല പഴങ്ങളും എനിമയും നല്‍കിയാണ് പുറത്തെടുത്തത്. ബംഗളൂരു കെആര്‍ മാര്‍ക്കറ്റിലാണ് ഫഹദ് ഫാസിലിന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്.

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ ഹേമയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കളായ ജെജെ നഗര്‍ സ്വദേശി വിജയ് (20), കൂടെയുണ്ടായിരുന്ന സഞ്ജയ് എന്നിവരെ പോലീസ് പിടികൂടി. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണ്.

രാത്രി എട്ടരയോടെയാണ് മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ തടഞ്ഞത്. വിജയ് മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഒരു കൈകൊണ്ട് മാലയില്‍ പിടിച്ചു. പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഒരുഭാഗം യുവതിയുടെ കൈയിലായി. ഒരുഭാഗം നിലത്ത് വീണിട്ടുണ്ടാകുമെന്നും യുവതി കരുതി.

ഇതിനിടെ, യുവതിയുടെ നിലവിളികേട്ട് ആളുകള്‍ കൂട്ടംകൂടി. ആളുകളെത്തിയതോടെ വിജയിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വിജയിയെ നാട്ടുകാര്‍ കെആര്‍ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

മാലയുടെ ഒരുഭാഗം തന്റെ കൈയിലില്ലെന്ന് വിജയ് പോലീസിനോട് പറഞ്ഞെങ്കിലും വിഴുങ്ങുന്നത് കണ്ടെന്ന് ആളുകള്‍ക്കിടയില്‍ നിന്ന് ഒരാള്‍ പറഞ്ഞു. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ വിജയിയെ ചികിത്സക്കായി പോലീസ് ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് മാലയുടെ ഒരുഭാഗം വയറ്റില്‍ കിടക്കുകയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിജയിക്ക് 15 പഴങ്ങളും പിന്നീട് എനിമയും നല്‍കിയശേഷം മാല പുറത്തെത്തിച്ചു. 7.5 ഗ്രാം സ്വര്‍ണമാണ് വിജയ് വിഴുങ്ങിയത്. വിജയ് നല്‍കിയ വിവരമനുസരിച്ച് കൂടെയുണ്ടായിരുന്ന സഞ്ജയിനെ പിന്നീട് പോലീസ് പിടികൂടി.

Exit mobile version