‘അഫ്ഗാനിസ്ഥാനിലേക്ക് നോക്കൂ, കേന്ദ്രത്തിന് അതൊരു പാഠമാണ്’; വിവാദപരാമർശവുമായി മെഹ്ബൂബ മുഫ്തി

ശ്രീനഗർ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ച ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി വിവാദത്തിൽ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽനിന്ന് കേന്ദ്രസർക്കാർ പാഠം ഉൾക്കൊള്ളണമെന്നും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ശനിയാഴ്ച കുൽഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുഫ്തിയുടെ പരാമർശമുണ്ടായത്. ‘ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നേരിടുന്നതിനെ സഹിക്കാൻ ധൈര്യം ആവശ്യമാണ്. അവർക്ക് ക്ഷമകെടുന്ന ദിവസം നിങ്ങൾ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് നമ്മുടെ അയൽപ്പക്കത്ത് (അഫ്ഗാനിസ്ഥാൻ) സംഭവിക്കുന്നത്. ശക്തരായ യുഎസ് സൈന്യത്തെ രാജ്യംവിടാൻ താലിബാൻ നിർബന്ധിതരാക്കി’- മുഫ്തി പറഞ്ഞു.

‘കേന്ദ്ര സർക്കാരിന് ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ആരംഭിക്കൂ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൂ, നിങ്ങൾ കവർന്നതൊക്കെ തിരികെ നൽകൂ’- മുഫ്തി കൂട്ടിച്ചേർത്തു.

അതേസമയം, മെഹ്ബൂബയുടെ പ്രസ്താവവനയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തെത്തി. ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും, ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും നിർമല മുഫ്തിയോട് അഭ്യർഥിച്ചു.

Exit mobile version