700 പോലീസുകാര്‍ ഒരുമിച്ചിറങ്ങി: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

ജയ്പൂര്‍: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. 700 പോലീസുകാര്‍ ഒരുമിച്ചിറങ്ങിയാണ് പ്രതിയെ പിടികൂടിയത്.

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സുരേഷ് കുമാറാണ്
പിടിയിലായത്. ജയ്പൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് ശങ്കര്‍ ദത്ത് ശര്‍മ്മയാണ് അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്.

തുടക്കത്തില്‍ കേസിനെ സംബന്ധിച്ച് കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ശങ്കര്‍ ദത്ത് ശര്‍മ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ് കുമാര്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.

വീട്ടിലേക്ക് പോകുന്ന വഴിയില്‍ നിന്നാണ് സുരേഷ് കുമാര്‍ നാല് വയസുകാരിയെ തട്ടികൊണ്ടു പോയത്. പിന്നീട് ഏഴു കിലോ മീറ്റര്‍ അകലെയുള്ള കുളത്തിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി.

കൊലപാതകത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ പോലീസ് കടുത്ത സമ്മര്‍ദത്തിലായി. എന്നാല്‍ അന്വേഷണത്തിനായി 700ഓളം പോലീസുകാര്‍ ഒന്നിച്ചതോടെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചു.

പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം നിരന്തരമായി മാറ്റിയിരുന്നു. വിവിധ സ്ഥലങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു പ്രതിക്കായി തെരച്ചില്‍ നടത്തിയതെന്നും പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version