ഒളിംപിക്‌സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിലെ പഞ്ചാബ് പുരുഷ താരങ്ങൾക്ക് ഒരു കോടി സമ്മാനമെന്ന് പഞ്ചാബ്; ശ്രീജേഷിന് 5 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഹോക്കി ഫെഡറേഷൻ

ചണ്ഡീഗഢ്: ടോക്യോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാർക്ക് ഒരു കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. നായകൻ മൻപ്രീത് സിങ് ഉൾപ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിലുള്ളത്. മൻപ്രീത് സിങ്, ഹർമൻപ്രീത് സിങ്, റുപീന്ദർ പാൽ സിങ്, ഹർദിക് സിങ്, ശംഷേർ സിങ്, ദിൽപ്രീത് സിങ്, ഗുർജന്ദ് സിങ്, മൻദീപ് സിങ് എന്നിവരാണ് പഞ്ചാബിൽ നിന്നുള്ള മറ്റ് താരങ്ങൾ.

സ്വർണ മെഡൽ നേടിയാൽ തങ്ങളുടെ താരങ്ങൾക്ക് 2.25 കോടി രൂപ വീതം നൽകുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജർമ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീമിലെ ഏക മലയാളിയായ ശ്രീജേഷിനും കേരള ഹോക്കി ഫെഡറേഷൻ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അഞ്ചു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് കേരള ഹോക്കി ഫെഡറേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിംപിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്. 1980 മോസ്‌ക്കോ ഒളിംപിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിംപിക്‌സിൽ ഒരു മെഡൽ നേടുന്നത്.

Exit mobile version