പെഗാസസ് ഫോൺ ചോർത്തൽ കേസ്; പ്രധാനമന്ത്രി മോഡിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: പ്രതിപക്ഷത്തെയടക്കം പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വിവാദമുയർന്ന പെഗസസ് സ്‌പൈവെയറുപയോഗിച്ച് ഫോൺ ചോർത്തിയ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സിബിഐയേയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.

കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അഭിഭാഷകനായ എംഎൽ ശർമയാണ് പൊതുതാൽപര്യഹരജി സമർപ്പിച്ചത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോൺ ചോർത്തലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിക്കാരൻ കോടതിയിൽ ഉന്നയിക്കുന്നു. അതേസമയം, ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

ഐടി മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ മറുപടി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ഐടി മന്ത്രി പെഗസസിനെ കുറിച്ച് പ്രസ്താവന നടത്തുക.

Exit mobile version