കനത്തമഴയിൽ മുംബൈയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞും കെട്ടിടം തകർന്നും അപകടം; 14 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മുംബൈയെ കണ്ണീരിലാഴ്ത്തി കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം. രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലാണ് ജീവനുകൾ കവർന്നത്. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കനത്ത മഴയെ തുടർന്ന് വിക്രോളി മേഖലയിൽ കെട്ടിടം തകർന്നാണ് അപകടമുണ്ടായത്. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബിഎംസി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ലോക്കൽ ട്രെയിൻ സർവീസുകളെല്ലാം തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.

Exit mobile version