സംസ്ഥാന സര്‍ക്കാരല്ല, ഇന്ധന വില കുറക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം; ശശി തരൂര്‍ എംപി

Shashi Tharoor | Bignewslive

ചെന്നൈ: കുതിച്ചുയരുന്ന ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് കോണ്‍ഗ്രസ് ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ഇന്ധനവിലയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ് ചുമത്തുന്നുണ്ടെന്നും സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെന്നും തമിഴ്നാട് ധനകാര്യമന്ത്രി പി.ടി.ആര്‍ ത്യാഗരാജന്‍ പറഞ്ഞകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂര്‍ എംപിയുടെ വാക്കുകള്‍;

‘സെസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നില്ല. സെസിന്റെ 96 ശതമാനവും കൈയാളുന്ന കേന്ദ്രത്തിനാണ് നികുതി ഇളവു കൊണ്ടുവന്ന് ഇന്ധന വില കുറക്കാനുള്ള ഉത്തരവാദിത്വം. സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ല. മേയ് 2 മുതല്‍ ഇതുവരെ 40 തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കൂട്ടിയത്. പെട്രോളിനും ഡീസലിനും വില കൂടുന്നതിനൊപ്പം പച്ചക്കറി, പയര്‍, പഴങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കും വിലകൂടുകയാണ്.

ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുന്ന സാധാരണ വിലക്കയറ്റമല്ലിത്. സമ്മര്‍ദ്ദത്തിലായ സമ്പദ്ഘടനയെ പ്രോല്‍സാഹിപ്പിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. മോഡി സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ ദുര്‍ഭരണമാണ് ഇന്ധനവില വര്‍ദ്ധനയ്ക്കും സാധാരണക്കാരുടെ ദുരിതങ്ങള്‍ക്കു കാരണം. ഇന്ധന നികുതിയും സെസും കുറച്ച് അതിന്റെ പ്രധാന പങ്ക് സംസ്ഥാനങ്ങളുടെ നല്ല നടത്തിപ്പിനായി വിനിയോഗിക്കണം.

Exit mobile version