തെലങ്കാനയില്‍ കരാര്‍ ഉറപ്പിച്ച് കിറ്റെക്‌സ്; ആദ്യഘട്ടത്തില്‍ ആയിരം കോടിയുടെ നിക്ഷേപം; നാലായിരം പേര്‍ക്ക് തൊഴിലവസരം

ഹൈദരാബാദ്: കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയില്‍ ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവു അറിയിച്ചു.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്ര നിര്‍മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും.

ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു.

‘കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റെക്‌സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് അവര്‍ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നു’- കെടി രാമറാവു ട്വീറ്റ് ചെയ്തു.

തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സംഘം ശനിയാഴ്ച മടങ്ങും.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘം നാളെ മടങ്ങും. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനമയച്ചിരുന്നു.

Exit mobile version