മുംബൈ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഭീമ കൊറേഗാവ് കേസിൽ വിചാരണകാത്തുകഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. റാഞ്ചിയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്ന സ്വാമി ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുനൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മേയ് 28നാണ് തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ കഴിയവെ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ചികിത്സ പൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ മിഹിർ ദേശായ് ശനിയാഴ്ച കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ജൂലായ് ആറുവരെ ആശുപത്രിയിൽ കഴിയാൻ ജസ്റ്റിസ് എസ്എസ് ഷിന്ദേയുടെയും എൻജെ ജമാദാറിന്റെയും ബെഞ്ച് അനുമതി നൽകിയിരുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ കഴിഞ്ഞവർഷം ഒക്ടോബറിൽ റാഞ്ചിയിൽനിന്ന് എൻഐഎ അറസ്റ്റു ചെയ്തത്.