വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ വിവാഹ മോചനത്തിന്റെ ആവശ്യവും ഇല്ല; നിഖിലുമായി വേർപിരിഞ്ഞതിനെ കുറിച്ച് നുസ്രത്ത് ജഹാൻ എംപി

nusrat jahan

കൊൽക്കത്ത: തന്റെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് പശ്ചിമബംഗാളിൽ നിന്നുള്ള നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ. വ്യവസായിയായ നിഖിൽ ജെയിനുമായി താൻ വേർപിരിഞ്ഞുവെന്ന് നുസ്രത്ത് ജഹാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറെ നാളായി വേർപിരിഞ്ഞാണ് ജീവിതം. ഇന്ത്യയിൽ തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാൽ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് വിശദീകരിച്ചു.

‘വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ളവർ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയിൽ സാധുത ലഭിക്കണമെങ്കിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസറ്റർ ചെയ്യേണ്ടതാണ്. എന്നാൽ അത് ചെയ്തിട്ടില്ല. ഞങ്ങളുടേതിനെ വേണമെങ്കിൽ ലീവ് ഇൻ റിലേഷൻ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതു തന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത്’- നുസ്രത്ത് വ്യക്തമാക്കി.

2019ൽ തുർക്കിയിൽ വെച്ചാണ് നടിയായ നുസ്രത്ത് ജഹാൻ വ്യവസായിയായ നിഖിൽ ജെയ്‌നിനെ വിവാഹം ചെയ്തത്. അതേവർഷം തന്നെയാണ് താരം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. പാർലമെന്റിലടക്കം നുസ്രത്തിന്റെ വിവാഹം വിവാദമാക്കാനും എതിരാളികൾ ശ്രമിച്ചിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ ഇന്ത്യയ്ക്ക് പുറ്തതുവെച്ചാണ് വിവാഹം നടത്തിയതെന്ന് നുസ്രത്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. അന്ന് കൊൽക്കത്തയിൽ സംഘടിപ്പിച്ച വിവാഹസത്കാരത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ബിജെപിക്ക് എതിരെ ലോക്‌സഭയിലടക്കം ശബ്ദമുയർത്തി ശ്രദ്ധേയായ നുസ്രത്ത് ജഹാന് ശത്രുക്കളുടെ എണ്ണത്തിലും കുറവില്ല.

Exit mobile version