ബംഗളൂരു: മകന്റെ മരുന്ന് മുടങ്ങാതിരിക്കാൻ 330 കിലോമീറ്റർ സൈക്കിൾ ചവിട്ടി സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായി ഈ അച്ഛൻ. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നിനായാണ് മഴയും വെയിലും വകവെയ്ക്കാതെ പിതാവ് ഇത്രയേറെ ദൂരം സൈക്കിൾ ചവിട്ടിയത്. മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമത്തിൽ നിന്നാണ് ആനന്ദ് എന്ന 45കാരനായ ഈ പിതാവ് ബംഗളൂരു വരേയും തിരിച്ചും സൈക്കിൾ ചവിട്ടിയത്.
ലോക്ക് ഡൗണിനെ തുടർന്ന് ബസ് സർവീസുകൾ നിർത്തിവെച്ചതാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്. വാഹനങ്ങളോ ടാക്‌സിയേയോ ആശ്രയിക്കാൻ ആനന്ദിന്റെ കൈയിൽ പണവും ഉണ്ടായിരുന്നില്ല. പക്ഷെ, രണ്ടു ദിവസത്തിനുള്ളിൽ പത്തു വയസുള്ള മകൻ ബൈരേഷിന്റെ മരുന്ന് തീരുമെന്ന് ഉറപ്പായതോടെ അദ്ദേഹം മകന് വേണ്ടി സാഹസത്തിന് തയ്യാറെടുക്കുകയായിരുന്നു. ബംഗളൂരുവിലെ നിംഹാൻസിൽനിന്നാണ് മരുന്ന് സൗജ്യമായി ലഭിക്കുന്നത്. ഞായറാഴ്ച രാവിലെ ആനന്ദ് സൈക്കിളിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇദ്ദേഹം രാത്രിയോടെയാണ് ബംഗളൂരുവിലെത്തിയത്. തുടർന്ന് ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി തിങ്കളാഴ്ച രാവിലെ നിംഹാൻസിൽ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തുകയായിരുന്നു.