ഹോജായ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടറെ ആശുപത്രിയിലെ പരിശോധനമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ. ദൃശ്യങ്ങൾ പുറത്തെത്തിയതോടെ സംഭവത്തിൽ പ്രതിഷേധവും വ്യാപകമായി. ആസാമിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഹോജായി പ്രദേശത്തെ ഉഡായി മോഡൽ ഹോസ്പിറ്റലിലാണ് ക്രൂര മർദ്ദനം നടന്നത്. ഗുവാഹത്തിയിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. ഇവിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിപാൽ പുഖുരി സ്വദേശിയായ ജിയാസുദ്ദീൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്‌സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടറെ ആക്രമിച്ചത്.
ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ശേഷം ഇഷ്ടിക അടക്കം ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. ക്രൂരമായ ഈ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.