‘എന്നെ തോല്‍പ്പിച്ച ബിജെപി പാര്‍ട്ടിക്കാര്‍ക്ക് അഭയം നല്‍കരുത്, അവരെ തല്ലിയോടിക്കണം’; വിവാദ പരാമര്‍ശവുമായി തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മണ്ഡലത്തില്‍ പണം നല്‍കി വോട്ട് പിടിക്കുന്നതായുള്ള ആരോപണവുമായി നേരത്തെ അശ്വിന്‍ ജോഷി രംഗത്തെത്തിയിരുന്നു.

ഇന്‍ഡോര്‍: അധ്യപ്രദേശില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയതിനു പിന്നാലെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇന്‍ഡോര്‍-3 നിയോജക മണ്ഡലത്തില്‍ നിന്ന് ശക്തനായ ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകന്‍ ആകാശിനോട് തോറ്റ അശ്വിന്‍ ജോഷിയാണ് വിവാദ പരാമര്‍ശം നടത്തിയത്.

തന്നെ തോല്‍പ്പിച്ച പാര്‍ട്ടിക്കാര്‍ക്ക് അഭയം നല്‍കരുതെന്നും അവരെ തല്ലിയോടിക്കണമെന്നും അശ്വിന്‍ ജോഷി തന്റെ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. മണ്ഡലത്തില്‍ പണം നല്‍കി വോട്ട് പിടിക്കുന്നതായുള്ള ആരോപണവുമായി നേരത്തെ അശ്വിന്‍ ജോഷി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചില്ല. തോല്‍വിക്ക് പിന്നാലെ, ബിജെപിക്ക് പിന്തുണ നല്‍കി തന്നെ തോല്‍പ്പിക്കാന്‍ സഹായിച്ചവരെ തല്ലണമെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസംഗത്തില്‍ പറയുന്നത്.

തന്റെ പരാജയത്തിന് ബിജെപിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ മേഖലയിലുള്ള ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കണം ഇത്തരക്കാരെ മണ്ഡലത്തില്‍ നിന്ന് തുടച്ചുനീക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അശ്വിന്‍ ജോഷി പ്രവര്‍ത്തകരോട് പറഞ്ഞു. 5751 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ആകാശ് വിജയ്‌വര്‍ഗിയ അശ്വിന്‍ ജോഷിയെ പരാജയപ്പെടുത്തിയത്.

Exit mobile version