ഓക്‌സിജൻ ക്ഷാമമല്ല, കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കാൻ അറിയാത്തതാണ്; പഠിപ്പിച്ചുതരാമെന്ന് ബാബാ രാംദേവ്; പോലീസിൽ പരാതി നൽകി ഐഎംഎ

ജലന്ധർ: കോവിഡ് രോഗികളെയും ആരോഗ്യപ്രവർത്തകരേയും അവഹേളിച്ചെന്ന് ടചൂണ്ടിക്കാണിച്ച് യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലീസിൽ പരാതി നൽകി. ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിങ് ദാഹിയയാണ് പോലീസിൽ പരാതി നൽകിയത്.

കോവിഡ് രോഗികളെ തെറ്റിദ്ധരിപ്പിച്ച് ഭീതി പരത്തുകയും രോഗികളെ പരിഹസിക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ രാംദേവ് അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്റെ പ്രവർത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. കേസിനാധാരമായി ബാബാ രാംദേവിന്റെ വീഡിയോ അദ്ദേഹം പോലീസിന് കൈമാറി.

‘കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിയാത്തതുകൊണ്ടാണ്. അതിനാൽ തന്നെ നെഗറ്റിവിറ്റി പരത്തുകയാണവർ. ഓക്‌സിജൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നു’- എന്നാണ് വീഡിയോയിൽ രാംദേവ് രോഗികളെ അവഹേളിക്കുന്നത്.

സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നും ദാഹിയ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Exit mobile version