കോവിഡ് ഭീതിയില്‍ രക്തം ലഭിയ്ക്കാതെ പൂര്‍ണഗര്‍ഭിണി: രണ്ട് മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്‌തെത്തി രക്തം നല്‍കി ജീവന്‍ കാത്ത് യുവതി

ഹൈദരാബാദ്: കോവിഡ് ഭീതിയിലും രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് ഗര്‍ണിയിക്ക് രക്തം നല്‍കാനെത്തി യുവതി. ഹൈദരാബാദ് സ്വദേശിയായ രവാലി തിക്ക എന്ന 22 കാരിയാണ് ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിക്ക് രക്തം നല്‍കാനായി ദൂരയാത്ര ചെയ്‌തെത്തിയത്.

ഒമ്പത് മാസം ഗര്‍ഭിണിയായ ജി വജീറയുടെ ജീവനാണ് രവാലിയുടെ നന്മ രക്ഷിച്ചത്.
വജീറയുടെ ഭര്‍ത്താവ് ജി പ്രശാന്ത് കോവിഡ് ബാധിതനാണ്. അതിനാല്‍ തന്നെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കാന്‍ പ്രശാന്തിന് സാധിക്കാത്ത അവസ്ഥയായി. ഇതിനിടയില്‍ പൂര്‍ണഗര്‍ഭിണിയായ വജീറയുടെ ആരോഗ്യസ്ഥിതിയും മോശമായി.

വജീറയുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം അതാവശ്യമാണെന്ന ഘട്ടത്തില്‍ നിരവധി ബ്ലഡ് ബാങ്കുകളെ സമീപിച്ചെങ്കിലും ഇവിടെ നിന്നൊന്നും രക്തം ലഭിച്ചില്ല. ഇതോടെ ഭര്‍ത്താവ് വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി രക്തം ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ഫോര്‍വേഡ് ചെയ്ത് കിട്ടിയ സന്ദേശം കണ്ടാണ് രവാലി ഗര്‍ഭിണിയെ സഹായിക്കാന്‍ പുറപ്പെട്ടത്.

രവാലിയുടെ താമസ സ്ഥലത്ത് നിന്നും രണ്ട് മണിക്കൂറിലധികം അകലെയുള്ള മുലുഗു എന്ന സ്ഥലത്തുള്ള ആശുപത്രിയിലായിരുന്നു ഗര്‍ഭിണിയുണ്ടായിരുന്നത്. വാട്‌സ് അപ്പിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് പുറപ്പെടാന്‍ രവാലി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മകളുടെ തീരുമാനം ആദ്യം അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അറിയാത്ത സ്ഥലത്തേക്ക് മകളെ അയക്കുന്നതിലുള്ള ആശങ്കയായിരുന്നു മാതാപിതാക്കള്‍ക്ക്. ഒടുവില്‍ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി രവാലി ബസ്സില്‍ യാത്ര തിരിച്ചു.

ആദ്യമായാണ് രവാലി രക്തം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. ആശുപത്രിയില്‍ എത്തി ഗര്‍ഭിണിക്ക് രക്തം നല്‍കി സന്തോഷത്തോടെ രവാലി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.

Exit mobile version