ആശുപത്രിയില്‍ നിന്നും കയറ്റിയ രക്തത്തില്‍ നിന്നും എയ്ഡ്‌സ് ബാധ: മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഡെറാഡൂണ്‍: ആശുപത്രിയില്‍ നിന്നും കയറ്റിയ രക്തത്തില്‍ നിന്നും എയ്ഡ്‌സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.

ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി നല്‍കിയ ഹര്‍ജി ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തള്ളി.

സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കയറ്റിയ രക്തത്തില്‍ നിന്നാണ് യുവാവിന് എച്ച്‌ഐവി ബാധിച്ചത്. തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച് 2017ല്‍ മരണപ്പെട്ടു.

2014ല്‍ യുവാവിനെ ഇതേ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലായെന്ന് വ്യക്തമായത്. തുടര്‍ന്ന്, ഭാര്യ വൃക്ക ദാനം ചെയ്തു. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2017 വരെ ഇവിടെ തന്നെയായിരുന്നു തുടര്‍ന്ന് ചികിത്സ. അക്കാലയളവില്‍ രോഗിയുടെ രക്തത്തില്‍ അണുബാധ ഇല്ലെന്നും വ്യക്തമായിരുന്നു.

എന്നാല്‍, 2017 ജൂലൈയില്‍, ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് രോഗിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത അനീമിയ ബാധിതനായതിനെ തുടര്‍ന്ന് ബ്ലഡ് ബാങ്കില്‍ നിന്ന് രണ്ട് യൂണിറ്റ് രക്തം നല്‍കി. പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2017 ഓഗസ്റ്റ് 3 ന് ഡെറാഡൂണിലെ സിനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.

Exit mobile version