കോവിഷീല്‍ഡിന് പിന്നാലെ കോവാക്സിനും വില കുറച്ചു: സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും നല്‍കും

ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നാലെ കോവിഡ് വാക്സിന് വില കുറച്ച് ഭാരത് ബയോടെക്കും. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ഡോസ് 400 രൂപയ്ക്ക് നല്‍കും. നേരത്തെ 600 രൂപയായിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കുക 1200 രൂപയായി തുടരും.

ഭാരത് ബയോടെക്- ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍.

‘രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പൊതുജനത്തിന് വെല്ലുവിളിയാകുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കുള്ള കോവാക്സിന്‍ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറയ്ക്കുന്നു’ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന് വില കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചത്.


‘സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും’ അദാര്‍ പൂനെവാല അറിയിച്ചു.

വാക്സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്സിനേഷന്‍ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.

അതേസമയം, എന്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്‌സിന് വില നിശ്ചയിക്കുന്നതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചിരുന്നു.

വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന്‍ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം കോവിഡ് വാക്സിന്റെ വില സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version