രോഗികൾ പിടഞ്ഞ് മരിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ അശ്രദ്ധ; ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചിരുന്നെന്ന് പാർലമെന്ററി സമിതി

oxygen

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ ഉൾപ്പടെയുള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം. കോവിഡ് പ്രതിസന്ധി മുന്നിൽ കണ്ട് രാജ്യത്തെ ഓക്‌സിജൻ ഉത്പാദനവും ആശുപത്രികളിൽ കിടക്കകളുടെ എണ്ണവും വർധിപ്പിക്കണമെന്ന് നവംബറിൽ പാർലമെന്ററിസമിതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു.

ഓക്‌സിജൻ സിലിൻഡറിന്റെ വില നിർണയിക്കാൻവേണ്ട നടപടിയെടുക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയോട് നിർദേശിക്കണമെന്നും അന്നു സമിതി ആവശ്യപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റിയാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

രാജ്യത്ത് ദിവസം ഉത്പാദിപ്പിക്കുന്നത് 6,900 ടൺ ഓക്‌സിജനാണ്. സെപ്റ്റംബർ 24-25 തീയതികളിലാണ് ഏറ്റവുമധികം ഓക്‌സിജൻ ഉപയോഗിച്ചതെന്നും (3000 ടൺ) റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിക്കിടക്കകളുടെയും വെന്റിലേറ്റർ സൗകര്യത്തിന്റെയും കുറവ് കോവിഡ് നിയന്ത്രണം സങ്കീർണമാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജന ആരോഗ്യമേഖയിലെ നിക്ഷേപം കൂട്ടുക, രാജ്യത്തെ ആരോഗ്യസേവനങ്ങളും സൗകര്യങ്ങളും വികേന്ദ്രീകൃതമാക്കാൻ നടപടിയെടുക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങളെ കേന്ദ്രം നിരസിക്കുകയും തയ്യാറെടുപ്പികള് നടത്താതിരിക്കുകയും ചെയ്തതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

Exit mobile version