യുവാക്കളുടെ വാക്‌സിനേഷന്‍ സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രം; മൂന്നാംഘട്ട വാക്‌സിനേഷന്‍ നടപടികള്‍ കേന്ദ്രം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാംഘട്ട വാക്‌സിനേഷന്‍ സ്വകാര്യകേന്ദ്രങ്ങള്‍ വഴി മാത്രം.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്‌സിനേഷന്‍. 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ സ്വീകരിക്കാനായി കോവിന്‍ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. മെയ് ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് എന്നതിനാല്‍ ഇതിനായി ആളുകള്‍ സ്വന്തം കൈയില്‍ നിന്നും പണം ചിലവഴിക്കേണ്ടി വന്നേക്കും.

സ്വകാര്യ മേഖലയില്‍ സെറം ഇന്‍സിറ്റിറ്റിയൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യമേഖലയിലും വാക്‌സിന്‍ കൊടുക്കുന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്.

കമ്പനികളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ വിവിധ സംസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തില്‍ കമ്പനികള്‍ കൃത്യമായ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന.

യുവജനങ്ങളുടെ വാക്‌സിനേഷന്‍ സ്വകാര്യമേഖലയില്‍ നടക്കുമ്പോള്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരാനാണ് സാധ്യത.

Exit mobile version