ആറുവയസുകാരി മകളെ ബലിനല്‍കാന്‍ ശ്രമം; അനുജത്തിയെ കൊല്ലുന്നുവെന്ന് അറിയിച്ച് ജ്യേഷ്ഠനും, പിന്നാലെ മാതാപിതാക്കളടക്കം 5 പേര്‍ അറസ്റ്റില്‍

bid to sacrifice | Bignewslive

ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ ആറുവയസുകാരി മകളെ ബലിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു മകളെ ബലിനല്‍കാന്‍ തുനിഞ്ഞത്.

കുട്ടിയുടെ മുത്തശ്ശി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതോടൊണ് സംഭവം പുറംലോകം അറിഞ്ഞത്. ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാംപെട്ടിയിലാണു സംഭവം. കൊച്ചുമകളെ മകളും ഭര്‍ത്താവും ബലിനല്‍കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചു അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീയാണു പോലീസിനെ സമീപിച്ചത്.

മുത്തശ്ശിയോട് ഇക്കാര്യം അറിയിച്ചതാകട്ടെ, കുട്ടിയുടെ ജ്യേഷ്ഠനും. കൂടപിറപ്പിനെ അച്ഛനും അമ്മയും കൊല്ലാന്‍ പോകുന്നുവെന്ന് 15കാരനായ ജ്യേഷ്ഠന്‍ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭര്‍ത്താവും ആട്ടിയിറക്കിയതോടെ നേരെ എസ്പി ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു.

ശേഷം, പോലീസ് എത്തി ഭാഗ്യത്തിന്റെ മകള്‍ രഞ്ജിത, ഭര്‍ത്താവ് രമേശ്, രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയില്‍ വീട്ടില്‍ മനുഷ്യക്കുരുതിക്ക് ഒരുക്കം തുടങ്ങിയിരുന്നതായി രമേശും ഭാര്യമാരും സമ്മതിക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version