വീണ്ടും ദുരഭിമാനക്കൊല; മകൾ ആൺസുഹൃത്തുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തു; പിന്തുണച്ച് അനിയത്തി; ഇരുവരേയും ട്രക്ക് കയറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മുംബൈ: വീണ്ടും രാജ്യത്തിന് നാണക്കേടായി ദുരഭിമാനക്കൊല. മകളുടെ പ്രണയമറിഞ്ഞ പിതാവ് പെൺമക്കളെ ട്രക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദുരിയിലാണ് സംഭവം. സ്വന്തം ട്രക്ക് ഉപയോഗിച്ച് 40കാരനായ ഭരത് ബാരറ്റെയാണ് 18 ഉം 14 ഉം വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തിയത്. ശേഷം ട്രക്കിന് മുന്നിൽ ചാടി ഇയാളും ജീവനൊടുക്കുകയായിരുന്നു.

18കാരിയായ മകൾ നന്ദിനിയും ആൺസുഹൃത്തും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് കണ്ടതോടെയാണ് ഇയാൾ പ്രകോപിതനായത്. ഇളയമകൾ വൈഷ്ണവി, നന്ദിനിയുടെ പ്രണയത്തെ പിന്തുണച്ചതിനാൽ പിതാവ് വൈഷ്ണവിയെയും കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് നന്ദിനിയുടെ സുഹൃത്തുമായുളള ചാറ്റ് ബാരറ്റെയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് കണ്ട് ദേഷ്യം വന്ന ബാരറ്റെ മകളെ തല്ലുകയും പുറത്തോട്ട് പോവുകയുമായിരുന്നു.

ശേഷം രാത്രി വൈകി വന്ന ബാരറ്റെ മക്കളെ രണ്ടുപേരെയും പുറത്തേക്ക് വിളിച്ചുകൊണ്ട് പോകുകയും റോഡിൽ വച്ച് ഇവരുടെ നേരെ ട്രക്ക് ഓടിച്ച് ഇടിച്ച് കൊല്ലുകയുമായിരുന്നു. പിന്നാലെ ഇയാൾ ഇതേ ട്രക്കിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും ഇയാൾ പുറത്തേക്ക് വിളിച്ചിരുന്നെങ്കിലും ഇവർ മക്കളെ സഹായിക്കാനായി അയൽവീടുകളിലേക്ക് ഓടുകയായിരുന്നു.

പിന്നീട് ആളുകളെ കൂട്ടി ഭാര്യ എത്തിയപ്പോഴേക്കും ബാരറ്റെയും ഇളയമകളും മരിച്ചിരുന്നു. നന്ദിനി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് ബാരറ്റെ ആത്മഹത്യക്കുറിപ്പും എഴുതിയിരുന്നു. തുടർന്ന് ഭാര്യയുടെ ഒപ്പും വാങ്ങി. എന്താണ് പേപ്പറിൽ എഴുതിയതെന്ന് അറിയാതെയാണ് ഭാര്യ ഒപ്പുവച്ചതെന്ന് ഇവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Exit mobile version