എയർഇന്ത്യ വിമാനത്തിലെ സീറ്റിന് അടിയിൽ ഒളിപ്പിച്ചനിലയിൽ ആറ് കിലോ സ്വർണ്ണം; കസ്റ്റംസ് അന്വേഷണം ജീവനക്കാരിലേക്കും

gold

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ സ്വർണം കണ്ടെടുത്തത്. ഇതോടൊപ്പം ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണവും കസ്റ്റംസ് സംഘം പിടികൂടിയിട്ടുണ്ട്.

പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ദുബായിൽ നിന്നെത്തിയ എഐ 906 എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ സ്വർണം കണ്ടെടുത്തത്. 30എഫ് നമ്പർ സീറ്റിനടിയിൽ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വർണബാറുകൾ സൂക്ഷിച്ചിരുന്നത്.

ഈ സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷണ വിധേയമാക്കുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. ദുബായിയിൽനിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണമിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മലയാളിയായ കസ്റ്റംസ് സൂപ്രണ്ട് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Exit mobile version