മഹാഭാരതത്തിലൂടെ തിളങ്ങിയ താരം സതീഷ് കൗള്‍ കൊവിഡ് ബാധിച്ചു മരിച്ചു

ലുധിയാന: മുതിര്‍ന്ന നടന്‍ സതീഷ് കൗള്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 74 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.

മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേല്‍, ഹത്യ, ഭക്തിമേം ശക്തി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിലും പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ട താരത്തിന് ആരാധകര്‍ അനവധിയാണ്. മഹാഭാരതത്തില്‍ ഇന്ദ്രദേവന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചന്‍ എന്നാണ് സതീഷ് കൗള്‍ അറിയപ്പെട്ടിരുന്നത്.

1948 ല്‍ കാശ്മീരിലായിരുന്നു സതീഷ് കൗളിന്റെ ജനനം. ബാല്യകാലത്ത് കുടുംബസമേതം പഞ്ചാബിലേക്ക് താമസം മാറി. 1979 ല്‍ പ്രേം പര്‍ബത് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് ചുവടുവെച്ചത്. മുട്ടിയാര്‍ എന്ന പഞ്ചാബി ചിത്രത്തില്‍ അതേവര്‍ഷം അഭിനയിച്ചു. പഞ്ചാബി സിനിമയില്‍ വില്ലനായും സഹനടനായുമായിരുന്നു തുടക്കം.

പിന്നീട് നായക കഥാപാത്രങ്ങളില്‍ തിളങ്ങുകയായിരുന്നു. പ്യാര്‍ തോ ഹോനാ തീ ഥാ (1998) ആയിരുന്നു അവസാന ഹിന്ദി ചിത്രം. അസാദി ദ ഫ്രീഡം (2015) എന്ന പഞ്ചാബി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹമോചിതനാണ് സതീഷ് കൗള്‍. മുന്‍ഭാര്യയും മക്കളും അമേരിക്കയിലാണ് താമസം.

Exit mobile version