ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് അപ്പാജി ഗൗഡ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ അപ്പാജി ഗൗഡ മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് മരണം. 67 വയസായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാവുകയായിരുന്നു. ശിവമോഗയില്‍ ഭദ്രാവതി നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ഗൗഡ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാവതിയിലെ വിശ്വേശ്വര അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം തൊഴിലാളി നേതാവായ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്.

1994 ല്‍ സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി. 1999 ലും വിജയിച്ച അദ്ദേഹം പിന്നീട് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. ഇതിന് ശേഷം 2013 ല്‍ ജെഡിഎസില്‍ ചേര്‍ന്ന ഗൗഡ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സിഎം ഇബ്രാഹിമിനെ തോല്‍പ്പിച്ചാണ് നിയമസഭാംഗമായത്.

Exit mobile version