കോവിഡ് പ്രതിരോധം ശക്തമാക്കി യുപി; മതസ്ഥാപനങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടരുത്; വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ

ലഖ്‌നോ: കോവിഡ് കേസുകൾ വർധിക്കുനന്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കി യുപി സർക്കാർ. ഇതിന്റെ ഭാഗമായി മതകേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി. നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെയാണ് സർക്കാർ തീരുമാനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്‌നൗവിലെ ലോക്ഭവനിൽ ശനിയാഴ്ച രാത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാിരുന്നു യോഗം.

4000 ഐസിയു കിടക്കകൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശം നൽകി. ഇതിൽ 2000 കിടക്കകൾ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകൾ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിർദേശം. കൂടാതെ കൂടുതൽ ആംബുലൻസുകൾ തയാറാക്കി വെക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിൽ ശനിയാഴ്ച 24 മണിക്കൂറിനുള്ളിൽ 12,787 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേർ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.

Exit mobile version