രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ല; ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കും: ആരോഗ്യ മന്ത്രി ഹർഷ വർധൻ

harsh-vardhan

മുംബൈ: മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധൻ. രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ലെന്നും ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിൻ വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയുടെയും ആന്ധ്രപ്രദേശിന്റെയും അറിയിച്ചതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്‌നേക്കർ അഭിപ്രായപ്പെട്ടിരുന്നു. 14 ലക്ഷം കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശും വാക്‌സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തിയത്. 3.7 ലക്ഷം വാക്‌സിസിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർധൻ. ഒരു സംസ്ഥാനത്തും വാക്‌സിൻ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹർഷ വർധൻ ഉറപ്പു നൽകി.

Exit mobile version