കടൽക്കൊല കേസ്: മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതിനാൽ ഇറ്റാലിയൻ നാവികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കണം: കേന്ദ്ര സർക്കാർ

italian mariners

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. രാജ്യാന്തര ട്രിബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

ട്രിബ്യുണൽ നിർദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൈമാറി എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. കേന്ദ്രത്തിന്റെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാനമായ വിഷയം ആണ് കടൽക്കൊല കേസിലെ നടപടികൾ എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

എന്നാൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ നിലപാട് അറിയാതെ കേസ് അവസാനിപ്പിക്കരുതെന്ന നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച് നിന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കൽ കോടതിയിൽ നടക്കും.

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചവരിൽ മലയാളികൾ ഉള്ളതിനാൽ കേന്ദ്ര സർക്കാർ ആവശ്യത്തെ എതിർക്കാൻ ആയിരുന്നു നേരത്തെ കേരള സർക്കാരിന്റെ തീരുമാനം. കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേൾക്കണം എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കും എന്നാണ് സൂചന.

സെന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായാണ് ചീഫ് ജസ്റ്റിസും പ്രതികരിച്ചിരുന്നത്.

Exit mobile version