നിയമസഭ തെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പിടിച്ചെടുത്തത് 428 കോടി

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ പരിശോധനകളില്‍, തമിഴ്‌നാട്ടില്‍ നിന്നും ഇതുവരെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്. കാരൂര്‍. കോയമ്പത്തൂര്‍, തിരുപ്പുര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

റാണിപേട്ട് ജില്ലയില്‍ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. പരിശോധനകള്‍ കര്‍ശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നാളെയാണ് തെരഞ്ഞെടുപ്പ്. 234 നിയമസഭ മണ്ഡലങ്ങളിലേക്കായി 3998 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ ആറ് കോടി വോട്ടര്‍മാര്‍ നാളെ വോട്ട് രേഖപ്പെടുത്തും.

Exit mobile version