സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രവുമായി ഉത്തര്‍പ്രദേശ് പോലീസ്

വാരണാസി: ഹത്റാസ് കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുപി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആണ് 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

കാപ്പനും മറ്റു മൂന്നു പേര്‍ക്കുമെതിരേ യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ വാദം.
മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഹത്‌റാസിലേക്ക് കാപ്പനും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തകരും പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സിദ്ദിഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹത്റാസ് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹത്റാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ ആരോപണം.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിദ്ദിഖ് ഉത്തര്‍പ്രദേശിലേയ്ക്ക് പോയത്. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് ഹത്റാസ് സന്ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയതെന്നും യുപി പോലീസ് നേരത്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 5നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. യുഎപിഎ വകുപ്പ് ചുമത്തപ്പെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.

കുറ്റപത്രത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ലഭിച്ചാലുടന്‍ അത് പഠിച്ച് കേസ് നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കാപ്പന്റെ അഭിഭാഷകന്‍ മധൂവന്‍ ദത്ത് ചതുര്‍വേദി മഥുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version