ബിജ്‌നോര്‍: വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കര്‍ഷകരെ കോമാളി വേഷം കെട്ടിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ്
വിചിത്രമായ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുന്നത്. പാടത്തിറങ്ങുന്നവര്‍ ഹെല്‍മെറ്റും, നെക്ക് പാഡും ധരിക്കണമെന്നാണ് ആദ്യത്തെ നിര്‍ദ്ദേശം.
എല്ലാ ജോലികളും നിന്നുകൊണ്ട് മാത്രം ചെയ്യണം. കൂടാതെ ഇനിമുതല്‍ പണിക്കിറങ്ങുമ്പോള്‍ റേഡിയോ കരുതുകയും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വയ്ക്കുകയും വേണം. പുലിയിറങ്ങുന്നതിന് മുന്നറിയിപ്പായി ഉത്തര്‍പ്രദേശ് വനം വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന വിചിത്ര നിര്‍ദേശങ്ങളാണിത്. ഇത്തരം നിര്‍ദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ വനം വകുപ്പ് ഈ മേഖലയില്‍ പ്രദര്‍ശിപ്പിച്ച്് കഴിഞ്ഞു. എന്നാല്‍ പുലി തിന്നാലും വേണ്ടില്ല അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഡിസംബര്‍ കടുവ സുരക്ഷ മാസമായിട്ടാണ് സര്‍ക്കാര്‍ കൊണ്ടാടുന്നത്. അതുകൊണ്ട് മാന്‍അനിമല്‍ സംഘര്‍ഷം പരമാവധി കുറയ്ക്കുകയാണ് വനം വകുപ്പിന്റെ ഉദേശ്യം. വനാതിര്‍ത്തിയില്‍ പുലി,കടുവ,കഴുതപുലി,കുറുക്കന്‍ എന്നിവയുടെ പാദമുദ്രകളുടെ പടം പോസ്റ്ററില്‍ ഉണ്ട്. ഇത് കണ്ട് കര്‍ഷകര്‍ക്ക് കാല്‍പാടുകള്‍ മനസിലാക്കാം. ഇത്തരം കാല്‍പാടുകള്‍ കണ്ടാല്‍ ആ മേഖല കര്‍ഷകര്‍ ഒഴിവാക്കണംഡി എഫ് ഒ എം സെമ്മാരന്‍ പറഞ്ഞു.