മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു; ഒരു കുട്ടിയുടെ അമ്മയായ വീട്ടമ്മ കാമുകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി

ആഗ്ര: മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന്റെ പ്രതികാരത്തില്‍ ഒരു കുട്ടിയുടെ അമ്മയായ വീട്ടമ്മ കാമുകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ ദേവേന്ദ്ര കുമാറാണ്(25) ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സോനം പാണ്ഡെ എന്ന വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പൊള്ളലേറ്റ ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ആഗ്രയിലെ ഖാണ്ഡാരി മേഖലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സോനവും ദേവേന്ദ്രകുമാറും ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. നഴ്‌സായ സോനവും ലാബ് അസിസ്റ്റന്റായ കുമാറും നേരത്തെ ഒരേ ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. അപ്പോഴാണ് അടുപ്പത്തിലാകുന്നത്.

പീന്നീട് രണ്ടുപേരും രണ്ടിടങ്ങളിലേക്ക് മാറി. ജോലി ആവശ്യാര്‍ഥം സോനം ഭര്‍ത്താവിനെയും മകളെയും വിട്ട് ആഗ്രയിലെ ഖാണ്ഡാരി മേഖലയിലേക്ക് ഒറ്റയ്ക്ക് താമസം മാറി. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി ദേവേന്ദ്രകുമാറിന്റെ വിവാഹം ഉറപ്പിച്ചു. ഏപ്രില്‍ 28-ന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇക്കാര്യമറിഞ്ഞ സോനം വിവാഹത്തെച്ചൊല്ലി കുമാറുമായി വഴക്കിട്ടു. ഇതാണ് ആസിഡ് ആക്രണത്തില്‍ കലാശിച്ചത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെ ഫാന്‍ കേടായി എന്ന് പറഞ്ഞ് സോനം ദേവേന്ദ്രകുമാറിനെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ദേവേന്ദ്രകുമാറിനോട് സോനം ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ച് സഹോദരിമാരുള്ള കുമാര്‍ വിവാഹിതയായ യുവതിയുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറയാനോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറാനോ തയ്യാറായില്ല.

ഇതേതുടര്‍ന്നുള്ള തര്‍ക്കത്തിന് ഒടുവിലാണ് സോനം പാണ്ഡെ കുമാറിന് നേരേ ആസിഡൊഴിച്ചത്. പൊള്ളലേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തില്‍ ദേവേന്ദ്രകുമാറിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. സോനത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

Exit mobile version